ആഭ്യന്തര വകുപ്പ് ലഭിച്ചാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വന്നേക്കും. ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. ഒപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാരെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെടും. ബോർഡ് കോർപ്പറേഷനുകളിൽ പ്രാതിനിധ്യം ആവശ്യപ്പെടും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടും.
വൈകിട്ട് കേരളത്തിൽ എത്തുന്ന കെ സി വേണുഗോപാൽ രമേശ് ചെന്നിത്തലയെ കാണും. ആവശ്യങ്ങൾ കെ സി ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷ സ്ഥാനമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടും. അതേസമയം ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ.
അതിനിടെ യുഡിഎഫ് മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും. നിയുക്തമുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ പി ജെ ജോസഫ് ആവശ്യമുന്നയിച്ചു. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് പി ജെ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
