കണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ. വിഭാഗീയതയിൽ നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പയ്യന്നൂരിലെ തോൽവിക്ക് കാരണം നേതൃത്വം തന്നെ പിന്നിൽ നിന്ന് കുത്തിയത് കൊണ്ടാണെന്ന് ഉറപ്പാണ്. എന്ത് വിശ്വസിച്ചിട്ടാണ് തങ്ങളിനി ജീവിക്കേണ്ടതെന്നും എല്ലാം പാർട്ടി നോക്കുമെന്നാണ് വിചാരിച്ചത്, പക്ഷേ ഇപ്പോൾ പേടിയാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേക്ക് അക്കൗണ്ടിലൂടെ ജീവിതകാലം മുഴുവൻ ജയിലിൽ കിടത്തുമെന്ന് ട്രോൾ വീഡിയോ വരുന്നു. പാർട്ടിയെ ഗ്രൂപ്പ് കളിച്ച് തോൽപ്പിക്കാൻ കഴിയുമെങ്കിൽ ഇതും അവർക്ക് കഴിയുമായിരിക്കില്ലേ. ഈ യുദ്ധത്തിനിടയിൽ ഞങ്ങളുടെയെല്ലാം ജീവിതമെന്താകും, ആര് മറുപടി പറയുമെന്നും അവർ ചോദിച്ചു.
പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന നേതാവാണ് ടിസിവി നന്ദകുമാർ. ജാമ്യത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അഭിഭാഷകനോട് ജാമ്യം പതിയെ മതിയെന്ന് ഏരിയാ നേതാക്കൾ നിർദേശിച്ചെന്നാണ് പാർട്ടി ഗ്രൂപ്പുകളിലെ ചർച്ച. ഈ പശ്ചാത്തലത്തിലാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്.
അതേസമയം, സിപിഐഎം നേതൃത്വത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പാർട്ടി നേതൃത്വം ഇടപെട്ട് നീക്കം ചെയ്തു. പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. പിന്നാലെയായിരുന്നു ശരണ്യാ നന്ദകുമാറിന്റെ നീക്കം ചെയ്തത്.
