ഗ്യാസ് ക്ഷാമം: റോഡ് സുരക്ഷാ മാർക്കിങ് നിലച്ചു

news image
May 9, 2026, 3:05 am GMT+0000 payyolionline.in

രാമനാട്ടുകര : ഗ്യാസ് ക്ഷാമം വീട്ടമ്മമാർക്കും ഹോട്ടലുകാർക്കും മാത്രമല്ല പ്രതിസന്ധികൾ ഉണ്ടാക്കിയത്. നിർമാണം പൂർത്തിയായ റോഡുകളിൽ ഗതാഗത സുരക്ഷയ്ക്ക് വേണ്ടി മാർക്കിങ് നടത്തുന്നതും ഗ്യാസ് ക്ഷമത്തെത്തുടർന്ന് ഇപ്പോൾ പ്രതിസന്ധിയിലാണ്. ഗ്യാസിന് വലിയ ക്ഷാമമായതിനാൽ പലറോഡുകളിലും സുരക്ഷാ ലൈനുകൾ വരയ്ക്കാൻ പറ്റുന്നില്ല. തെർമോപ്ലാസ്റ്റിക് 100 മുതൽ 120 ഡിഗ്രി ചൂടിൽ പ്രത്യേകയന്ത്രത്തിൽ ചൂടാക്കിയാണ് പുതിയ റോഡിൽ ഗതാഗത സുരക്ഷാ മാർക്കിങ് നടത്തുന്നത്.
ഗ്യാസ് സിലിൻഡർ ഉപയോഗിച്ചാണ് ഈ പ്രവൃത്തി നടത്തുന്നത്. കനത്തചൂടിൽ റോഡിന്റെ പ്രതലത്തിൽ 2.5 മില്ലി മീറ്റർ ഘനത്തിലാണ് തെർമോപ്ലാസ്റ്റിക് ഉറപ്പിക്കുന്നത്. രണ്ടുമിനിറ്റുകൊണ്ട് ഇത് റോഡിൽ ഉറയ്ക്കുകയും ചെയ്യും.

ദേശീയപാതാ കോഴിക്കോട് ഡിവിഷന്റെ കീഴിലുള്ള പാലക്കാട്‌ ദേശീയപാതയിൽ വൈദ്യരങ്ങാടി 11-ാം മൈൽ മുതൽ രാമനാട്ടുകര പാരഡൈസ് ഹോട്ടൽ വരെയുള്ള റോഡ് രണ്ടാഴ്ച മുൻപ്‌ ആണ് റീ ടാറിങ് നടത്തിയത്. ഗ്യാസ് ക്ഷാമം കാരണം റോഡിൽ ഇതുവരെ ഗതാഗതസുരക്ഷാ മാർക്കിങ് നടത്താൻ കഴിഞ്ഞിട്ടില്ല. രാമനാട്ടുകര അങ്ങാടിയിൽ ഏറ്റവും അപകടമേഖലയായ പാറമ്മൽ റോഡ് ജങ്ഷൻ, പാരഡൈസ് ഹോട്ടലിന് മുൻവശം എന്നിവിടങ്ങളിൽ സീബ്രാലൈൻ ഇല്ലാത്തതുമൂലം കാൽ‌നട യാത്രക്കാർ ദുരിതത്തിലാണ്. അപകടമേഖലയായ ഈ ഭാഗങ്ങളിൽ റോഡ് മാർക്കിങ് വേഗത്തിൽ നടത്തുവാൻ ശ്രമിച്ചുവരുകയാണെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe