നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ്. 2018ൽ പ്രതി സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലാണ് പുരയിടം കുഴിച്ച് പരിശോധന നടത്തുന്നത്. മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചു മൂടിയിട്ടുണ്ടോ എന്ന സംശയത്തെ തുടർന്നാണ് വിശദമായ പരിശോധന നടത്തുന്നത്.
സഹോദരൻ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞിരുന്നു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഒളിവിൽ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലാണ് പിടികൂടിയത്. മാതാവ് മേരിക്കുട്ടിയെയും, സഹോദരൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നൽകിയ മൊഴി. സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് പുനരന്വേഷണം നടത്തുമെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
