കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് മർദ്ദനം. ബൊലേറോ ഡ്രൈവർ കോഴിക്കോട് പടനിലം സ്വദേശി മുബാറക്കിനെയാണ് (36) കാറിലുണ്ടായിരുന്ന നാലംഗ സംഘം മർദ്ദിച്ച് അവശനാക്കിയത്.
ചേമഞ്ചേരി ഭാഗത്തുവെച്ച് ഇന്നോവ കാറും ബൊലേറോ ജീപ്പും ഉരസിയതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതിനുശേഷം കാറിലുണ്ടായിരുന്ന സംഘം ബൊലേറോ ജീപ്പിനെ പിന്തുടർന്നെത്തി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും, കൈയിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് സംഘം മുബാറക്കിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഇടപെട്ട് കാർ യാത്രികരായ സംഘത്തെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുബാറക്കിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
