കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ക്രിസ്റ്റി വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ. സഹോദരി പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ ബന്ധുക്കളാണ് ഗീതമ്മ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മണത്തണയ്ക്ക് സമീപം അയോത്തുംചാലിൽ നിർമിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനങ്ങൾക്കായി പിതാവ് തങ്കച്ചൻ പുറത്തായിരുന്നു. തങ്കച്ചൻ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണ് സൂചന.
ഗീതമ്മയും ക്രിസ്റ്റിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഒടുവിൽ കിടപ്പുമുറിയിൽവെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ക്രിസ്റ്റി ഗീതമ്മയെ കൊലപ്പെടുത്തുന്ന സമയത്ത് തങ്കച്ചന്റെ മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നു. തൊണ്ണൂറ് വയസ്സ് പ്രായമുള്ള ഏലിക്കുട്ടിയെ അവരുടെ മുറിയിൽ പൂട്ടിയിട്ട ശേഷമാണു ഗീതമ്മയുമായി വഴക്കുണ്ടാക്കിയത്. സംഭവമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി.
വെള്ളിയാഴ്ചയാണ് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി(25) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അമ്മ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരിൽ ഇവർ ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്.
കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഗീതമ്മയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയുമായാണ് ക്രിസ്റ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ ശാന്തനായാണ് ക്രിസ്റ്റി പെരുമാറിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു സംസാരം.
ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. കുറച്ചുകാലം വിദേശത്തായിരുന്നു. എന്നാൽ അവിടെ നിന്ന് മടങ്ങിവന്ന ശേഷം വീണ്ടും പലയിടങ്ങളിൽ ചുറ്റിനടന്നതായാണ് നാട്ടുകാർ പറയുന്നത്.
