തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരങ്ങളുടെ നടത്തിപ്പിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന പൂരങ്ങളും കാട്ടാനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ എന്ന് അവർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം പ്രകൃതി വിരുദ്ധമായ ആചാരങ്ങളിൽ പുനർചിന്തനം നടത്തണം. പൊലീസും ഫയർഫോഴ്സും അറിയാതെയാണ് പലയിടത്തും പടക്ക നിർമ്മാണം നടക്കുന്നത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് തൃശൂരിലെ പല പടക്കനിർമ്മാണശാലകളും പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിച്ച് നടക്കുകയാണെന്നും സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നും ശ്രീലേഖ വിമർശിച്ചു. ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് വിളിച്ചാൽ ഫോൺ എടുക്കുന്ന ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ എന്നും അവർ ചോദിച്ചു. മനുഷ്യജീവൻ പണയം വെച്ചുള്ള ഉത്സവങ്ങൾ വേണ്ടെന്ന് വെക്കണമെന്നും ക്ഷേത്രങ്ങളിൽ ആചാരപ്രകാരമുള്ള പൂജകൾക്കും ദർശനങ്ങൾക്കുമാണ് പ്രാധാന്യം നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
