കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം പരിസരത്തെ മുറി തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ റിട്ടേണിങ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ. സംഭവത്തിൽ ഗുരുതരമായ ജാഗ്രതക്കുറവും ചട്ടലംഘനവും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷൻ ഓഫീസർക്കും ജില്ലാ കളക്ടർക്കും സ്ഥാനാർത്ഥി പരാതി നൽകി.
ജെ.ഡി.ടി ഇസ്ലാം സ്കൂളിൽ അതീവ സുരക്ഷാ മേഖലയിലുള്ള മുറി മതിയായ മുൻകൂർ അറിയിപ്പില്ലാതെ തുറന്നതാണ് പ്രതിഷേധത്തിന് കാരണമായത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് മുറി തുറക്കുമെന്ന് അടിയന്തരമായി ഫോൺ വഴി അറിയിക്കുകയായിരുന്നുവെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. സുതാര്യത ഉറപ്പാക്കാതെയും ചട്ടപ്രകാരമുള്ള നോട്ടീസ് നൽകാതെയും റൂം തുറക്കാൻ റിട്ടേണിങ് ഓഫീസർ തിടുക്കം കാട്ടിയെന്നും ഇത് സംശയാസ്പദമാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സൂക്ഷിച്ചിരിക്കുന്ന മുറികൾക്ക് തൊട്ടുമുകളിലുള്ള ‘റിസർവ് റൂം’ ആണ് തുറന്നത്. വോട്ടർമാരുടെ വെരിഫിക്കേഷൻ നടപടികൾക്കായി ലാപ്ടോപ്പുമായി ഉദ്യോഗസ്ഥർ മുറിക്കകത്ത് പ്രവേശിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. സ്ഥാനാർത്ഥി സ്ഥലത്തെത്തി പ്രതിഷേധിച്ചതിനെ തുടർന്ന് നടപടികൾ നിർത്തിവെച്ച് മുറി വീണ്ടും മുദ്രവച്ചു. സ്ട്രോങ്ങ് റൂം മോണിറ്ററിൽ പേരാമ്പ്രയിലെ ദൃശ്യങ്ങൾക്ക് പകരം ‘കോഴിക്കോട് സൗത്ത്’ എന്ന് തെറ്റായി രേഖപ്പെടുത്തിയതും ആശങ്ക വർധിപ്പിച്ചു.
ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ എസ്.പി.യുടെയോ സാന്നിധ്യമില്ലാതെ അതീവ സുരക്ഷാ മേഖലയിലുള്ള മുറി തുറക്കാൻ റിട്ടേണിങ് ഓഫീസർക്ക് അധികാരമില്ലെന്നും, മെറ്റീരിയൽ റൂം മാത്രമാണ് തുറന്നതെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം വീഴ്ച മറയ്ക്കാനാണെന്നും ഫാത്തിമ തെഹ്ലിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.
