പേരാമ്പ്രയിൽ മത്സരിക്കാൻ പാർട്ടി നിയോഗിച്ചത് വലീയ അവസരമെന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. പേരാമ്പ്രയിൽ നിന്ന് ഇത്തവണ യുഡിഎഫ് പ്രതിനിധി നിയമസഭയിലെത്തും. ടിപി രാമകൃഷ്ണനോട് ആണ് മത്സരിക്കുന്നത് എന്നതിൽ ഒരു ആശങ്കയുമില്ല. പേരാമ്പ്രയിലെ ജനങ്ങൾ പ്രഖ്യാപനം വന്നതുമുതൽ വിളിച്ചുകൊണ്ടിരിക്കുകയാണ്.
പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ എൽഡിഎഫ് കൺവീനറെ നേരിടാനൊരുങ്ങുകയാണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ അതിൽ ഒരിടം ലഭിച്ചത് വലിയ ഭാഗ്യമായാണ് താൻ കണക്കാക്കുന്നതെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. ഭരണവിരുദ്ധ തരംഗത്തിനെതിരെ ആദ്യ ഹിറ്റ് പേരാമ്പ്രയിൽ നൽകുമെന്നും ഫാത്തിമ തഹ്ലിയ കൂട്ടിച്ചേർത്തു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വനിത സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറയിലാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്ലിയ വൻ ലീഡിൽ വിജയം സ്വന്തമാക്കിയിരുന്നു. എൽ.ഡി.എഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി റഹിയാനത്തിനെയാണ് ഫാത്തിമ തോൽപ്പിച്ചത്. ഫാത്തിമ തഹ്ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
ദീർഘകാലമായി ലീഗിന്റെ പ്രവർത്തകയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ് ജയന്തി. ദളിത് വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവെന്ന രീതിയിൽ ലീഗിന്റെ പ്രവർത്തനങ്ങളിൽ ജയന്തി സജീവമാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി ജയന്തി പ്രവർത്തിച്ചിട്ടുണ്ട്. പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലും പ്രവർത്തിച്ചിരുന്നു. നിലവിൽ മുസ്ലിം ലീഗിന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ് ജയന്തി.
പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുകയാണെന്ന് എം.കെ മുനീർ പാർട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു. കാൽനൂറ്റാണ്ടിനു ശേഷം 2021ൽ കോഴിക്കോട് സൗത്തിൽ ലീഗ് വനിതാ പരീക്ഷണം നടത്തിയിരുന്നു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദയെ ആണ് ലീഗ് മത്സരിപ്പിച്ചത്.
