കോയമ്പത്തൂർ/ തിരുനാവായ ∙ കേരള കുംഭമേളയ്ക്ക് തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് ആരംഭിച്ച രഥയാത്രയുടെ സ്വീകരണങ്ങൾക്ക് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചു. ദേശീയപാതയിൽ ഗതാഗതക്കുരുക്കിനു സാധ്യതയുണ്ടാകുമെന്നറിയിച്ചാണ് അനുമതി നിഷേധിച്ചത്. പകരം രഥയാത്ര പൊലീസ് സംരക്ഷണയിൽ പാലക്കാട്ടെ അതിർത്തി വരെ എത്തിക്കുമെന്നാണ് സംഘാടകരെ അറിയിച്ചത്. പൊള്ളാച്ചി, കോയമ്പത്തൂർ ജില്ലകളിലെ വിവിധ സന്യാസി മഠങ്ങൾ, ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സ്വീകരണങ്ങൾ നിശ്ചയിച്ചിരുന്നത്. രഥയാത്ര 22ന് തിരുനാവായയിലെത്തും. അത്രി മഹർഷിയുടെയും അനസൂയ ദേവിയുടെയും തപോഭൂമിയാണ് തിരുമൂർത്തി മലയെന്നാണ് വിശ്വാസം. ഭാരതപ്പുഴ ഉദ്ഭവിക്കുന്ന ഇടവുമാണ് തിരുമൂർത്തിക്കുന്ന്. ഇതാണ് ഇവിടെനിന്ന് രഥയാത്ര പുറപ്പെടാനുള്ള കാരണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പറഞ്ഞു. പൂജ ചെയ്ത മഹാമേരു പ്രതിഷ്ഠിച്ചാണ് രഥയാത്ര പുറപ്പെടുക. തമിഴ്നാട്ടിലെ സന്യാസി മഠങ്ങൾ ചേർന്നാണ് രഥയാത്ര സംഘടിപ്പിച്ചിരുന്നത്. ഇതിനു വേണ്ട അനുമതികൾ മുൻകൂട്ടി എടുത്തിരുന്നു. ഫീസും അടച്ചതാണ്. എന്നാൽ ഇന്നലെ രാവിലെ പുറപ്പെടും മുൻപുള്ള പൂജകൾക്കു ശേഷമാണ്, അനുമതി നിഷേധിച്ചതായുള്ള പൊലീസിന്റെ അറിയിപ്പ് വന്നത്. പൊള്ളാച്ചി, കോയമ്പത്തൂർ ജില്ലകളിലെ ക്ഷേത്രങ്ങളിലും സന്യാസി മഠങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സ്വീകരണം ഏർപ്പാടാക്കിയിരുന്നത്. എല്ലാം മതിൽക്കെട്ടിനുള്ളിൽ വച്ചുള്ള സ്വീകരണ പരിപാടികളായിരുന്നു.
അനുമതി നിഷേധിച്ച പൊലീസ് രഥത്തെ പാലക്കാട് അതിർത്തിയിൽ എത്തിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. റോഡിലൂടെ തന്നെയാണ് രഥം എത്തിക്കുന്നത്. വലിയ കാർ രഥത്തിന്റെ രൂപത്തിലാക്കുകയായിരുന്നു. കൂടെ മറ്റു രണ്ടു കാറുകളുമുണ്ട്. പാലക്കാട്ട് എത്തുന്ന രഥത്തെ കേരളത്തിലേക്ക് സ്വീകരിക്കും. തുടർന്ന് 22ന് തിരുനാവായയിൽ എത്തിക്കുന്ന തരത്തിൽ യാത്ര ക്രമീകരിച്ചിട്ടുണ്ട്.
