ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ സേവനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നത് തടയാൻ ഒരുങ്ങുകയാണ് യുഐഡിഎഐ. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ എടുക്കുന്നതിനാല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുന്നു എന്നതിനാലാണ് പുതിയ നടപടി.
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുത്തു സൂക്ഷിക്കുന്നതിന് പകരം വേരിഫിക്കേഷന് യുഐഡിഎഐ പുതിയ ആപ്പ് കൊണ്ടുവരും. ആധാര്‍കാര്‍ഡിന്റെ ഫോട്ടോ കോപ്പി എടുക്കുന്നതിന് പകരം സ്ഥാപനങ്ങള്‍ ഈ രീതിയിലേക്ക് മാറണം. ക്യുആര്‍ കോഡ് സ്‌കാനിങ് വഴിയോ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ആയിരിക്കും വേരിഫിക്കേഷൻ നടത്തുക.
യുഐഡിഎഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇത്തരത്തിലേക്ക് മാറുന്നത് വഴി ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ആധാര്‍ ഡാറ്റ ചോരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യാം. 18 മാസത്തിനുള്ളില്‍ പുതിയ ആപ്പ് പ്രവര്‍ത്തനക്ഷമമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനോട് അനുബന്ധിച്ച് പുതിയ ചട്ടം പ്രാബല്യത്തില്‍ വരുകയും ചെയ്യും.
