തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊർജിതമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകുന്ന റീൽസുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗൺസ്മെന്റുകളിൽ ജാതി, മതം, തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരാമർശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിൽ വരുന്ന എല്ലാ വ്യവസ്ഥകളും തിരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യുകയും ഉത്തരവാദികൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. പ്രചാരണത്തിൽ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണർ പറഞ്ഞു.
