തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴിയാണ് ഗർഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.
നിർബന്ധിത ഗർഭഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിലുള്ളത്. 2025 മാർച്ച് മുതൽ പീഡിപ്പിച്ചെന്നും ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വെച്ചും ഭീഷണിപ്പെടുത്തി. രാഹുലിൻ്റെ സുഹൃത്ത് കാറിൽ കയറ്റികൊണ്ടുപോയി ഗർഭഛിദ്രഗുളിക നൽകി. ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും. ബന്ധം പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
