തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഭവിച്ച അലന്റെ കൊലപാതകം ആസൂത്രിതമെന്ന് സംശയം. മുൻവൈരാഗ്യത്തിന്റെ പേരിൽ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് സംശയം. ഫുട്ബോൾ ടീമുകൾ തമ്മിൽ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇത് പറഞ്ഞു തീർക്കാൻ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ട ആളെ കൊണ്ടു വന്നതാണ് കൊലപാതകം ആസൂത്രിതമാണെന്ന് സംശയിക്കാനുള്ള കാരണം.
അലനെ കുത്തിയ അക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞു. നിലവിൽ കസ്റ്റഡിയിൽ ഉള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അലനെ നെഞ്ചിൽ കുത്തിയത് മറ്റൊരാളെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.
അതേസമയം, സംഭവവുമായി മോഡൽ സ്കൂളിന് ബന്ധമില്ലെന്ന് പ്രിൻസിപ്പൽ പ്രമോദ് കൈരളി ന്യൂസിനോട് പ്രതികരിച്ചു. സ്കൂളിൽ നടന്ന ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ടല്ല തർക്കമല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.
രാജാജി നഗറിന് സമീപമാണ് ഫുട്ബോൾ മത്സരം നടന്നത്. ഇവിടത്തെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും മോഡൽ സ്കൂളിലെ വിദ്യാർഥികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും പ്രിൻസിപ്പൽ കൈരളി ന്യൂസിനോട് പറഞ്ഞു.
