ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. മഹിപാൽപുരിലാണ് സ്ഫോടനശബ്ദം കേട്ടത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. റാഡിസൻ ഹോട്ടലിനു സമീപമാണ് സ്ഫോടന ശബ്ദം കേട്ടത്. രാവിലെ 9.18നാണ് ഫയർഫോഴ്സിനു വിവരം ലഭിച്ചത്. ഡൽഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അതേസമയം, ചെങ്കോട്ടയ്ക്ക് പുറമെ നാല് നഗരങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. 8 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എഎൻഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലും സ്ഫോടനത്തിനു പദ്ധതിയിട്ടു. സംഘത്തിലെ ചിലരെ പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു.
ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരം. ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയാണ് സംഘത്തിലെ പ്രധാനിയെന്നാണ് നിലവിലെ വിലയിരുത്തൽ. പുൽവാമ സ്വദേശി ഡോ. മുസമിൽ അഹമ്മദ് ഗനായി, കുൽഗാം സ്വദേശി ഡോ. അദീൽ, ലക്നൗ സ്വദേശിനി ഡോ. ഷഹീൻ എന്നിവരെ സ്ഫോടനത്തിനു മുൻപ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ 20 ലക്ഷംരൂപ പിരിച്ചെടുത്ത് ഡോ.ഉമറിനു കൈമാറിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഡോ. മുസമിലും ഉമറുമായി സാമ്പത്തിക കാര്യങ്ങളിൽ തർക്കമുണ്ടായിരുന്നതായും കണ്ടെത്തി. കൂടുതൽ വാഹനങ്ങൾ ഭീകരവാദികൾ വാങ്ങിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
