പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38 കാരി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടയവും അനുഭവപെടുന്ന യുവതി വെന്‍റിലേറ്ററിലാണ് കഴിയുന്നത്.
കഴിഞ്ഞ മാസം 29 നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. പൂനൈ വൈറോളജി ലാബിലേക്ക് അയച്ച സാംപിളിന്‍റെ ഫലം കൂടി വന്നതിന് ശേഷമായിരിക്കും ഇവരുടെ ചികിത്സ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് തീരുമാനമെടുക്കുക.
പ്രദേശത്തെ നിയന്ത്രിത മേഖലയിൽ കടകൾ രാവിലെ 8 മുതൽ 6 വരെ മാത്രമായിരിക്കും. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. യുവതിയുടെ സമ്പർക്ക പട്ടികയിൽ ആർക്കും രോഗ ലക്ഷണമില്ല. പ്രാഥമിക പട്ടികയിലുള്ളവർ വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. കഴിഞ്ഞമാസം 25നാണ് യുവതിക്ക് രോഗലക്ഷണം കണ്ടത്. യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.