അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ യുഎഇയിൽ അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിരോധിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, നിര്‍മ്മാണം, വ്യാപാരം എന്നിവയാണ് നിരോധിക്കുകയെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അമ്ന ബിന്ത് അബ്ദുള്ള അല്‍ ദാഹക് പറഞ്ഞു. 2024ൽ ആരംഭിച്ച ഘട്ടം ഘട്ടമായുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് 2024 ജനുവരി ഒന്ന് മുതൽ വിവിധ എമിറേറ്റുകളിൽ നിരോധനമേർപ്പെടുത്തിയിരുന്നു. അബുദാബിയിലും അജ്മാനിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചിരുന്നു. ദുബൈയിൽ ഇത്തരം സഞ്ചികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ വ്യാപാരസ്ഥാപനങ്ങൾ 25 ഫിൽസ് പണവും ഈടാക്കുന്നത് ആദ്യഘട്ടത്തിൽ ആരംഭിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവ നിരോധിക്കും.