തിരുവനന്തപുരം: ഇടതു കണ്ണിലെ നീർക്കെട്ടിന് ചികിത്സ തേടിയ വീട്ടമമ്മയ്ക്ക് വലതു കണ്ണിൽ കുത്തിവയ്പെടുത്ത സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എസ് എസ് സുജീഷിനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം ബീമാപള്ളി സ്വദേശിനി അസൂറ (59)യുടെ പരാതിയിലാണ് നടപടി. കുത്തിവയ്പെടുത്തതു മൂലം ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും ആശുപത്രി ഡയറക്ടറുടെ മേൽനോട്ടത്തിൽ ഇവർക്ക് തുടർചികിത്സ ഉറപ്പാക്കിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയ്ക്ക് ശേശം മടങ്ങിയ അസൂറയോട് ഈ മാസം 12ന് വീണ്ടും ആശുപത്രിയിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് ബീവി അസൂറ കണ്ണിന് മങ്ങൽ അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണാശുപത്രിയിലെത്തിയത്. ഡോക്ടറെ ഇടയ്ക്കിടെ കണ്ട് തുള്ളിമരുന്ന് ഉപയോഗിക്കുന്ന ചികിത്സിയ്ക്കുന്ന രീതിയായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്നാണ് നീർക്കെട്ടുണ്ടായതെന്നാണ് നിഗമനം. മങ്ങൽ കുറയാതെ വന്നതോടെയാണ് കുത്തിവെയ്പ് എടുക്കണമെന്ന് ഡോ. സുജീഷ് കഴിഞ്ഞ ആഴ്ച നിർദ്ദേശിച്ചത്.
ആശുപത്രിയിലെത്തിയ അസൂറയെ ചൊവ്വാഴ്ച ഏഴരയോടെ സർജറി ബ്ലോക്കിലേക്ക് കൊണ്ടുപോയി.കുത്തിവെയ്പിന് മുന്നോടിയായി ഇടതുകണ്ണ് വൃത്തിയാക്കി. എന്നാൽ കുത്തിവയ്പ് എടുത്തത് വലതു കണ്ണിനാണ്. കുത്തിവയ്പ് കഴിഞ്ഞ് വാർഡിൽ വന്നപ്പോഴാണ് വലത് കണ്ണ് ബാൻഡേജിട്ടിരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടത്.