കോഴിക്കോട്: ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായത്തിനായി ഇനി സൈന്യവും വിളിപ്പുറത്തുണ്ടാവും. അടിയന്തര ഘട്ടങ്ങളിൽ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങുമായി ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തി. ദുരന്തത്തെ നേരിടാൻ ആർമിയിൽ തന്നെ കോർ ടീം രൂപവത്കരിക്കുകയാണ് ലക്ഷ്യം.
ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളുടെയും അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സംഘം ശേഖരിച്ചു. ജില്ലയുടെ ദുരന്തനിവാരണ പ്ലാൻ ആർമിക്ക് കൈമാറും. ബ്രിഗേഡിയർ യോഗേഷ് ശർമ്മ, ലെഫ്റ്റനന്റ് കേണൽ വിപിൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ രാജേന്ദ്രൻ, എ.സി.പി കെ.എ. ബോസ്, കോഴിക്കോട് റൂറൽ പൊലീസ് മേധാവി കെ.ഇ. ബൈജു, എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ ലിഷ മോഹൻ, വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, ജില്ല ഹസാർഡ് അനലിസ്റ്റ് പി. അശ്വതി തുടങ്ങിയവർ പങ്കെടുത്തു.