നേമം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൊലീസ് കണ്ട്രോള് റൂമിലെ ലാന്‍ഡ്ലൈന്‍ നമ്പരില്‍ കാള്‍ വന്നത്.
ജയില്‍പരിസരത്ത് ബോംബ് വെച്ചതായി സൂചനയുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു സന്ദേശം. കണ്ട്രോള് റൂമില്‍നിന്ന് വിവരം പൂജപ്പുര പൊലീസ് സ്റ്റേഷന് കൈമാറി. പൂജപ്പുര സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസും ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും ജയില്‍ പരിസരത്തും സമീപപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
ഒന്നര മണിക്കൂറിനുശേഷമാണ് പരിശോധന പൂര്‍ത്തീകരിച്ചത്. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. ഇ-മെയില്‍ വഴിയും ഫോണ്‍കോള്‍ വഴിയും വ്യാജ ബോംബ് ഭീഷണി വരുന്നത് പൊലീസിനെയും ബോംബ് സ്ക്വാഡിനെയും വലയ്ക്കുന്നുണ്ട്.
ഏപ്രില്‍ 15, 25 തീയതികളിലും മേയ് 12നും വഞ്ചിയൂര്‍ കോടതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതും വ്യാജമായിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്.