ന്യൂഡൽഹി : നിപ്പ രോഗ ചികിത്സയ്ക്കായുള്ള മോണോക്ലോണൽ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്(ഐസിഎംആർ) വികസിപ്പിച്ച ആന്റിബോഡികളുടെ മൃഗങ്ങളിലെ ആദ്യഘട്ട പരീക്ഷണമാണ് വിജയിച്ചത്.
മൃഗങ്ങളിലെ രണ്ടാംഘട്ട പരീക്ഷണവും മനുഷ്യരിലെ 3 ഘട്ട പരീക്ഷണങ്ങളും വിജയിച്ചാൽ നിപ്പ ചികിത്സയ്ക്ക് നേട്ടമായി മാറും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പരീക്ഷണം വിജയിക്കുന്നതോടെ മരുന്ന് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കും. 2018 മുതൽ 7 തവണ നിപ്പ റിപ്പോർട്ട് ചെയ്ത കേരളത്തിനാകും ഇത് ഏറെ ഗുണം ചെയ്യുക. മോണോക്ലോണൽ ആന്റിബോഡികൾ നിലവിൽ ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
കൃത്രിമ ആന്റിബോഡി
രോഗബാധയുള്ളവരുമായി മുൻകരുതലില്ലാതെ സമ്പർക്കത്തിൽപ്പെട്ടവർക്ക് രോഗം വരുന്നതു തടയാനും രോഗികളുടെ ചികിത്സയ്ക്ക് തുടക്കത്തിൽ ഉപയോഗിക്കാനുമാണ് മോണോക്ലോണൽ ആന്റിബോഡി. കൃത്രിമമായി വികസിപ്പിച്ചതാണിത്. ശ്വാസകോശ രോഗങ്ങൾ, കോവിഡ് തുടങ്ങിയ ഒട്ടുമിക്ക രോഗാവസ്ഥകളിലും മോണോക്ലോണൽ ആന്റിബോഡി ഉപയോഗിക്കാറുണ്ട്.
വാക്സീനും ശ്രമങ്ങൾ
75 ശതമാനത്തിനു മുകളിൽ മരണസാധ്യതയുള്ള നിപ്പ വൈറസിനു കൃത്യമായ ആന്റിവൈറൽ മരുന്ന് ലഭ്യമല്ല. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ വാക്സീൻ വികസിപ്പിക്കാനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. ഇന്ത്യയിലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നിപ്പ രോഗനിർണയത്തിനുള്ള ഐജിഎം ആന്റിബോഡി കിറ്റുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിപ്പ വൈറസിന്റെ മൂലസ്രോതസ്സ് പഴംതീനി വവ്വാലുകളാണ്.
നിപ്പ കേരളത്തിൽ
∙ 2018, കോഴിക്കോട്. 17 മരണം
∙ 2019, കോഴിക്കോട്. മരണമില്ല
∙ 2021, കോഴിക്കോട്. ഒരു മരണം
∙ 2023, കോഴിക്കോട്. 2 മരണം
∙ 2024, മലപ്പുറം. 2 മരണം
∙ 2025 മലപ്പുറം. രോഗി ചികിത്സയിൽ