മുംബൈ മെട്രോ ലൈൻ 3 സർവീസ് ആരംഭിച്ചു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭമെട്രോ പാത എഞ്ചിനീയറിംഗ് അത്ഭുതമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിൽ അതീവ ജാഗ്രത. പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
ബാന്ദ്ര-കുർള കോംപ്ലക്സിനും (ബികെസി) വർളിയിലെ ആചാര്യ ആത്രേ ചൗക്കിനും ഇടയിലുള്ള മെട്രോലൈൻ ഭൂഗർഭപാതയിലൂടെയുള്ള സർവീസ് ആരംഭിച്ചു. ഭൂഗർഭപാതയുടെ രണ്ടാംഘട്ടമാണിത്. അവസാനഘട്ടം ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാതയിലൂടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ആദ്യയാത്ര ചെയ്തു.
മിത്തി നദിയിലൂടെയും ഗിർഗാവ് പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന പാതയുടെ നിർമാണം ഒരു ‘എൻജിനിറിങ് അത്ഭുത’മാണെന്ന് ഫഡ്നവിസ് പറഞ്ഞു. മിത്തി നദിക്ക് താഴെയുള്ള പാറക്കെട്ടുകളിലൂടെയാണ് ഈ തുരങ്കം നിർമിച്ചിരിക്കുന്നത്. ധാരാവി, ശീതലാദേവി, ദാദർവെസ്റ്റ്, സിദ്ധിവിനായക്, വർളി, ആചാര്യ ആത്രേ ചൗക്ക് എന്നിങ്ങനെ ആറ് സ്റ്റേഷനുകളുണ്ടാകും.
അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിൽ അതീവ ജാഗ്രത. നിലവിലെ പശ്ചാത്തലത്തിൽ ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.