പന്തല്ലൂർ: കേരളം, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ്സുകൾ നീലഗിരിയിലേക്ക് പ്രവേശിക്കുമ്പോൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ നീലഗിരി ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവ്. ബസുകളിലടക്കം യാത്രക്കാരുടെ കൈവശം നിരോധിത പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളടക്കമുണ്ടെങ്കിൽ കർശന നടപടിക്ക് വിധേയമാക്കിയേക്കും.
നീലഗിരി മുതൽ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ടത്തിൽ 28 തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിൽപന, ഉപയോഗം എന്നിവ നിരോധിച്ചതാണ്. കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന സർക്കാർ ബസുകളിലടക്കം വലിയ അളവിൽ നിരോധിത പ്ലാസ്റ്റിക്കും വെള്ളക്കുപ്പികളും യാത്രക്കാർ കൊണ്ടുവരുന്നുണ്ട്.
ഇതിനുപുറമെ, കർണാടകയിലെ ഗുണ്ടൽപട്ട്, മൈസൂർ പ്രദേശങ്ങളിൽനിന്ന് സർക്കാർ ബസുകളിൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുവരുന്നുണ്ട്. സംസ്ഥാന അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഈ ബസുകൾ പൂർണമായി പരിശോധിക്കപ്പെടുന്നില്ലെന്നാണ് വിമർശനം.