പയ്യോളി : ഇരിങ്ങൽ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേ അധീനതയിലുള്ള സ്ഥലത്ത് മണ്ണിട്ട് നികത്തുന്നത് സമീപവാസികളിൽ ആശങ്ക ഉണർത്തുന്നു. റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഏകദേശം 30 ഏക്കറോളം സ്ഥലം റെയിൽവേ അധീനതയിലുണ്ട്. സ്റ്റേഷന് വടക്ക് ഭാഗത്തുള്ള സ്ഥലമാണ് റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഉയരത്തിൽ ചെമ്മണ്ണ് കൊണ്ട് ഉയർത്തുന്നത്. ഇതുമൂലം സമീപത്ത് താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ടെന്നും സ്റ്റേഷൻ തന്നെ വെള്ളത്തിൽ ആകുമെന്നുള്ള ആശങ്കയുമാണുള്ളത്.
റെയിൽവേ അധികാരികൾ വ്യക്തമായ ഉത്തരം നൽകുവാൻ തയ്യാറാകാത്തതും ജനങ്ങളിൽ ആശങ്കയുളവാക്കുന്നു. ഷാഫി പറമ്പിൽ എംപി റെയിൽവേ സ്റ്റേഷനും മണ്ണിട്ട് നികത്തുന്ന സ്ഥലവും സന്ദർശിച്ചു. റെയിൽവേ ഡെവലപ്പ്മെന്റ് ആക്ഷൻ കമ്മിറ്റി ചെയർമാൻ പുത്തുക്കാട്ട് രാമകൃഷ്ണൻ, കൺവീനർ പി വി നിധീഷ്, കൗൺസിലർ മാരായ ടി അരവിന്ദാക്ഷൻ, രേവതി തുളസിദാസ്, ചെറിയാവി സുരേഷ് ബാബു, വിലാസിനി നാരങ്ങോളി, കെ ടി വിനോദ്, അൻവർ കായിരിക്കണ്ടി, സബീഷ് കുന്ന ങ്ങോത്ത്, പടന്നയിൽ പ്രഭാകരൻ, ബാലൻ കമ്പിനിക്കുനി, സുനിൽ കുമാർ ചാത്തോത്ത്. മുജേഷ് ശാസ്ത്രി, രാജൻ കൊളാവിപ്പാലം എന്നിവർ സന്നിഹിതരായിരുന്നു.