കണ്ണൂർ: വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനത്തിനെതിരെ വനം മന്ത്രി എ.കെ.ശശീന്ദ്രന്. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ തീരുമാനത്തിന്മേൽ പരിശോധന നടത്താനും നടപടി സ്വീകരിക്കാനും വകുപ്പുണ്ട്. പഞ്ചായത്ത് ഭരണസമിതിയെന്നത് പ്രാദേശിക ഭരണകൂടമാണ്. ഉത്തരവാദപ്പെട്ട ഭരണകൂടം അങ്ങനെ ചെയ്യാമോ എന്നത് അവർ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
നിയമത്തിന്റെ വഴിക്കുപോകുമെന്നല്ലാതെ വനം വകുപ്പിന് മറ്റൊന്നും ചെയ്യാനാവില്ല. അനധികൃതമായ കാര്യങ്ങൾ നടന്നാൽ വനനിയമം അനുസരിച്ച് നടപടിക്രമങ്ങൾ സ്വീകരിക്കും.
ജനങ്ങളെ നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നാട്ടിൽ ഇറങ്ങിയ വന്യജീവികളെ വെടിവെച്ചു കൊന്നാലുണ്ടാകുന്ന നിയമനടപടി കോടതിയിൽ നേരിടുമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്. മനുഷ്യ ജീവൻ രക്ഷിക്കാൻ മറ്റു പോംവഴികൾ ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.