ദില്ലി: മലിനീകരണം നിയന്ത്രിക്കുന്നതിനായി മാർച്ച് 31 ന് ശേഷം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് ദില്ലി സർക്കാർ തീരുമാനിച്ചു. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ മാരത്തൺ യോഗങ്ങൾക്ക് ശേഷമാണ് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ഇക്കാര്യം അറിയിച്ചത്. ജല-വായു മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. പുറത്തു നിന്ന് വരുന്ന വാഹനങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല.
2025 മാർച്ച് 31 ന് ശേഷം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്താൻ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു. പഴക്കമേറിയ വാഹനങ്ങൾ തിരിച്ചറിയാൻ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ദില്ലി വിമാനത്താവളം ഉൾപ്പെടെയുള്ള ഹൈറെയിസുകൾ, ഹോട്ടലുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയിൽ സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് സർക്കാർ നിർബന്ധമാക്കാൻ പോകുകയാണെന്ന് സിസ്റ കൂട്ടിച്ചേർത്തു.