കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വന്യമൃഗം വളർത്തുനായയെ കടിച്ചുകൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തു നായയെയാണ് കൊണ്ടുപോയത്. ചങ്ങലയിൽ നായയുടെ തലമാത്രമാണ് ഉള്ളത്.
നായയെ കൊണ്ടുപോയത് പുലി ആണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. പീടികപ്പാറ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുബീർ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ കഴിഞ്ഞ കുറേ ദിവസമായി പുലിയെ കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.
പതിനൊന്നര ആയപ്പോൾ രണ്ട് നായ്ക്കളും വല്ലാതെ കുരച്ചു. കള്ളന്മാരാണോ എന്ന് നോക്കാൻ എഴുന്നേറ്റ് വന്നു. ലൈറ്റടിച്ച് ആരേയും കണ്ടില്ല. ഒരു നായ് മാത്രം അനങ്ങുന്നില്ല. അടുത്ത് ചെന്ന് നോക്കിയപ്പോൾ ചോരയൊലിപ്പിക്കുന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.