കൊച്ചി: ‘ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയെ (ഐ.കെ.ജി.എസ്) വരവേൽക്കാൻ കൊച്ചി ഒരുങ്ങി. രണ്ടുദിവസത്തെ ഉച്ചകോടി വെള്ളിയാഴ്ച രാവിലെ പത്തിന് കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍, വ്യവസായലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.ഉദ്ഘാടനച്ചടങ്ങിൽ വ്യവസായ-കയര്‍-നിയമ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി (ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന ഉച്ചകോടി, എ.ഐ ആന്‍ഡ് റോബോട്ടിക്സ്, എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ-മെഡിക്കല്‍ ഉപകരണങ്ങള്‍- ബയോടെക്, പുനരുപയോഗ ഊർജം, ആയുര്‍വേദം, ഫുഡ്ടെക്, മൂല്യവര്‍ധിത റബര്‍ ഉൽപന്നങ്ങള്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, മാലിന്യ സംസ്കരണം-നിയന്ത്രണം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകും.