ഫാർമസി വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ

news image
Oct 5, 2024, 8:33 am GMT+0000 payyolionline.in

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ രണ്ടാം വർഷ ഫാർമസി വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ടാം വർഷ വിദ്യാർഥിനിയെ പരിചയക്കാരായ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ 15നാണ് സംഭവം നടന്നത്.

പെൺകുട്ടിയുടെ സുഹൃത്തുക്കളായ താതി ശിവരാജ് കുമാർ, കോട വിവേക്, കുച്ചൻ മണിദീപ് എന്നിവരാണ് അറസ്റ്റിലായത്. സംസാരിക്കാനെന്ന വ്യാജേന യുവതിയെ സമീപിച്ച താതി ശിവരാജ് കുമാർ സുഹൃത്തുക്കൾക്കൊപ്പം പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാറങ്കൽ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള ലോഡ്ജിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയ സംഘം മുറിയിൽ വെച്ച് മാറിമാറി ബലാത്സംഗം ചെയ്തു.

അവധിക്ക് നാട്ടിൽ തിരിച്ചെത്തിയശേഷമാണ് അമ്മയോട് പെൺകുട്ടി സംഭവം തുറന്നുപറഞ്ഞത്. ഒക്‌ടോബർ ഒന്നിന് അമ്മയും മകളും പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവരാജിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമനടപടികൾക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe