മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

news image
Sep 21, 2024, 11:27 am GMT+0000 payyolionline.in

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയ്ക്ക് വിട നൽകി നാട്. ആലുവയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നു. എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച് ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി.

ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശ്ശേരി ടൗൺഹാളിൽ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മലയാള സിനിമ ലോകമാകെ അവിടേക്കെത്തി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് അങ്ങനെ സിനിമാ ലോകത്തെ പ്രമുഖരൊക്കെയും മലയാള സിനിമയുടെ അമ്മയ്ക്ക് ആദരം അർപ്പിക്കാൻ വന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി പി രാജീവ് റീത്ത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിലെത്തി അന്തിമോപചാരം അർപ്പിച്ച്. മൂന്നു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിയോടെ വിട്ടുവളപ്പിൽ വെച്ച്  ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe